സെക്രട്ടേറിയറ്റിലെ CCTV ദൃശ്യങ്ങള്‍ കൈമാറാന്‍ ഹാര്‍ഡ് ഡിസ്‌ക് വാങ്ങാന്‍ 68 ലക്ഷം രൂപയുടെ അനുമതി

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു എന്‍ഐഎ ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറാന്‍ പൊതുഭരണ വകുപ്പ് നടപടി തുടങ്ങി. ദൃശ്യങ്ങള്‍ സെര്‍വറില്‍ നിന്ന് പകര്‍ത്തി നല്‍കാന്‍ ഹാര്‍ഡ് ഡിസ്‌ക് വാങ്ങാന്‍ ഭരണാനുമതിയായി. 400 ടെറാബൈറ്റ് ശേഷിയുള്ള ഹാര്‍ഡ് ഡിസ്‌ക് ആണ് വാങ്ങുന്നത്.

68 ലക്ഷംരൂപയുടെ ഭരണാനുമതിയാണ് ഇതിന് നല്‍കിയത്. പിഡബ്ല്യുഡി ഇലക്ട്രോണിക്‌സ് വിഭാഗം ഇതിനായി ഉടന്‍ ആഗോള ടെന്‍ഡര്‍ വിളിക്കും. സെക്രട്ടേറിയറ്റിലെ 83 സിസിടിവി ക്യാമറകളിലെ 14 മാസത്തെ ദൃശ്യങ്ങളാണ് സെര്‍വറില്‍ സൂക്ഷിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്നയും സരിത്തും അടക്കമുള്ളവര്‍ സെക്രട്ടേറിയറ്റിലെത്തിയിരുന്നോ എന്നു പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടത്. ഹാര്‍ഡ് ഡിസ്‌ക് വിദേശത്തുനിന്ന് വാങ്ങാന്‍ പിന്നീട് ആലോചന നടന്നങ്കിലും ഉപേക്ഷിക്കുകയായിരുന്നു.