മൂന്നാം വിവാഹവും പിരിയാന്‍ തയ്യാറായി വനിത വിജയകുമാര്‍

ഏറെ വിവാദങ്ങളും വെല്ലുവിളികളും നടത്തി കൊട്ടിഘോഷിച്ച് നടന്ന തമിഴ് സിനിമാ – സീരിയല്‍ – ടിവി ഷോ താരം വനിത വിജയകുമാറിന്റെ മൂന്നാം വിവാഹവും തകര്‍ന്നു തരിപ്പണമായി എന്ന് വാര്‍ത്തകള്‍.  മൂന്നാം ഭര്‍ത്താവായ പീറ്റര്‍ പോള്‍ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നോട് യാത്ര പറഞ്ഞുപോയ അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും വനിത തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.

വനിതയുടെ നാല്‍പതാം പിറന്നാള്‍ ആഘോഷത്തിനായി ഇവര്‍ കുടുംബത്തോടൊപ്പം ഗോവയില്‍ എത്തിയിരുന്നു. എന്നാല്‍ ആഘോഷത്തിനിടെ കുടുംബാംഗങ്ങള്‍ തമ്മില്‍ വഴക്കുണ്ടായെന്നും മദ്യപിച്ചെത്തിയ പീറ്റര്‍ പോളിനെ വനിത കരണത്തടിച്ച് വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വ്യാജപ്രചരണങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു നടി.
ഗോവന്‍ യാത്രയ്ക്കിടെയാണ് പീറ്റര്‍ പോളിന്റെ സഹോദരന്റെ മരണവാര്‍ത്ത അറിയുന്നത്. വീട്ടില്‍ പോയി വരാമെന്ന് പറഞ്ഞുപോയ പീറ്റര്‍ പോള്‍ പിന്നീട് മടങ്ങിവന്നിട്ടില്ലെന്നും ഇതുവരെ താനുമായി സമ്പര്‍ക്കമുണ്ടായില്ല എന്നും വനിത വിജയകുമാര്‍ പറയുന്നു. പീറ്റര്‍ പോള്‍ സഹോദരന്റെ വീട്ടിലും എത്തിയില്ല, ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും വനിത പറയുന്നു.

എന്നാല്‍ പീറ്റര്‍ പോള്‍ മറ്റ് ചിലയിടങ്ങളില്‍ പോകുന്നതായി തനിക്ക് അറിയാമെന്നും തന്നെ മാത്രം വിളിക്കാതിരിക്കുന്നതിന്റെ കാരണം അറിയില്ലെന്നും വനിത പറയുന്നു. തന്നേക്കാള്‍ മദ്യത്തോടാണ് പീറ്റര്‍ക്ക് പ്രിയമെന്നും സഹിക്കുന്നതിന് ഒരു പരിധിയുണ്ടെന്നും വനിത വ്യക്തമാക്കി. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതായിരുന്നു വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം. താനുമായുള്ള വിവാഹബന്ധം വേര്‍പെടുത്താതെയാണ് പീറ്റര്‍ പോള്‍ വനിതയെ വിവാഹം കഴിച്ചതെന്ന് ആരോപിച്ച് പീറ്റര്‍ പോളിന്റെ ഭാര്യ എലിസബത്ത് രംഗത്തുവന്നിരുന്നു. തുടര്‍ന്ന് എലിസബത്തിനു സോഷ്യല്‍ മീഡിയ വഴി വളരെ മോശമായ ഭാഷയില്‍ ആണ് വനിത മറുപടി നല്‍കിയത്. അതുപോലെ ചില സിനിമാ നടിമാരുടെ സ്വകാര്യ വിഷയങ്ങള്‍ ഉദാഹരണമായി വനിത പറഞ്ഞതും വിവാദമായിരുന്നു.