കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനമര്‍പ്പിച്ചു നരേന്ദ്ര മോദി

കോവിഡ് വാക്‌സിന്‍ കൈകാര്യം ചെയ്തതില്‍ കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അര്‍പ്പിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന് ലഭിച്ച കൊവിഡ് വാക്സിന്‍ ഒരു തുള്ളി പോലും പാഴാക്കാതെ ആരോഗ്യപ്രവര്‍ത്തകര്‍ വിനിയോഗിച്ചതായി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് ഉദ്ധരിച്ചാണ് പ്രധാനമന്ത്രിയുടെ മറുപടി. സംസ്ഥാനത്തിന് ലഭിച്ച വാക്‌സിന്‍ ശ്രദ്ധാപൂര്‍വം ഉപയോഗിച്ചെന്നും വയലില്‍ വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയിലുള്ള ഡോസും ആളുകള്‍ക്ക് നല്‍കിയെന്നുമുള്ള മുഖ്യമന്ത്രിയുടെ ട്വീറ്റിനായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

വാക്സിന്‍ പാഴാവുന്നത് ചുരുക്കിയ ആരോഗ്യപ്രവര്‍ത്തകരും നഴ്സുമാരും അഭിനന്ദനം അര്‍ഹിക്കുന്നു. കൊവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്‌സിന്‍ പാഴാക്കല്‍ കുറയ്‌ക്കേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന് 73,38,806 ഡോസ് കൊവിഡ് വാക്‌സിനാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിച്ചത്. ഓരോ വയലിലും വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയിലുള്ള അധികഡോസും വിനിയോഗിക്കുകയും 74,26,164 ഡോസ് കൊവിഡ് വാക്‌സിന്‍ ഇതിനകം നല്‍കുകയും ചെയ്തു എന്ന് മുഖ്യമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. വേറെ പല സംസ്ഥാനങ്ങളിലും ലക്ഷക്കണക്കിന് കോവിഡ് വാക്‌സിന്‍ ആണ് ഉപയോഗശൂന്യമായത്. വാക്‌സിന്‍ ക്ഷാമം ഉണ്ടാകുവാന്‍ ഒരു കാരണവും ഇതായിരുന്നു.