നിരാശയില്ല ; പിന്തുണയ്ക്ക് നന്ദി : കെ കെ ശൈലജ

രണ്ടാം പിണറായി മന്ത്രി സഭയില്‍ അവസരം ലഭിക്കാത്തതില്‍ തനിക്ക് നിരാശയില്ല എന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കുന്നു. ഏല്‍പ്പിക്കുന്ന ചുമതല ഏതായാലും അത് നിര്‍വ്വഹിക്കും. കൊവിഡ് പ്രതിരോധം കൂട്ടുത്തരവാദിത്വമാണ്. തന്റെ ചുമതല കൃത്യമായി നിറവേറ്റിയെന്നും കെ കെ ശൈലജ പറഞ്ഞു. പുതിയ ആളുകള്‍ കൂടുതല്‍ തിളക്കത്തോടെ പ്രവര്‍ത്തിക്കും. വിവാദങ്ങളുടെ ആവശ്യമില്ലെന്നും തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നൂറ് നന്ദിയുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ മന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് കെ കെ ശൈലജ നടത്തിയത്. ആഗോളതലത്തില്‍ നേടിയ സല്‍പ്പേരും മട്ടന്നൂര്‍ മണ്ഡലത്തിലെ വലിയ വിജയവും പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്തിരുന്നു. മാത്രമല്ല കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കെ കെ ശൈലജ തുടരും എന്ന് അണികള്‍ പോലും കരുതിയിരുന്നു. എന്നാല്‍ 12 സിപിഎം മന്ത്രിമാരില്‍ പിണറായി വിജയന്‍ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്. കോടിയേരി ബാലകൃഷ്ണനാണ് പുതുമുഖ പട്ടിക മുന്നോട്ടുവെച്ചത്. 88 പേരും പട്ടിക അംഗീകരിച്ചു. ശൈലജയ്ക്കായി വാദിച്ചത് ഏഴ് പേരാണെന്നാണ് വിവരം. ഒരാള്‍ക്ക് മാത്രമായി ഇളവുകള്‍ നല്‍കേണ്ടതില്ലെന്നാണ് യോഗത്തില്‍ തീരുമാനം വന്നത്. എം.വി ജയരാജന്‍ അടക്കം ശൈലജ ടീച്ചറെ പിന്തുണച്ചെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

അതേസമയം കെ കെ ശൈലജയെ ഉള്‍പ്പെടുത്താത്തതില്‍ സിപിഎം കേന്ദ്ര നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. പിബി അംഗം ബൃന്ദ കാരാട്ട് അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. പുറത്താക്കിയതിന്റെ ഉത്തരവാദിത്തം തീരുമാനമെടുത്തവര്‍ക്ക് എന്നാണ് ബൃന്ദ കാരാട്ടിന്റെ പ്രതികരണം. ശൈലജയുടെ രണ്ടാമൂഴം സംബന്ധിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയിലും അഭിപ്രായ ഭിന്നതയുണ്ടായി. കെ കെ ശൈലജയെ മാറ്റരുതെന്ന് എം വി ജയരാജന്‍, അനന്തഗോപന്‍, സൂസന്‍ കോടി, സതീദേവി, സുജാത, പി രാജേന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഒരാള്‍ക്ക് മാത്രമായി ഇളവ് നല്‍കാനാവില്ലെന്നായിരുന്നു നേതൃത്വത്തിന്റെ മറുപടി.