ചിമ്പന്‍സിയുമായി പ്രണയം ; സ്ത്രീക്ക് സന്ദര്‍ശനവിലക്ക് ഏര്‍പ്പെടുത്തി മൃഗശാല

ബെല്‍ജിയത്തിലെ ആന്റ്വെര്‍പ് മൃഗശാല ഒരു സ്ത്രീക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനുള്ള കാരണമാണ് വിചിത്രം. മൃഗശാലയിലെ 38 വയസുള്ള ചിമ്പന്‍സിയുമായി ഇവര്‍ പ്രണയത്തിലാണ്. ചിമ്പന്‍സിയെ ഇനി കാണരുതെന്നാണ് അധികൃതരുടെ ഉത്തരവ്. തനിക്ക് ചിമ്പന്‍സിയെയും അതിനു തന്നെയും ഇഷ്ടമാണെന്നും തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നും സമ്മതിച്ച യുവതി, തങ്ങളെ അകറ്റിനിര്‍ത്തുന്ന മൃഗശാലാ അധികൃതരുടെ നിലപാട് മനുഷ്യത്വവിരുദ്ധമാണെന്നും ഒരു ചാനല്‍ അഭിമുഖത്തിനിടെ പറഞ്ഞു. ആദി ടിമ്മര്‍മന്‍സ് എന്ന സ്ത്രീയ്ക്കാണ് മൃഗശാല അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. 38 വയസ്സുള്ള ചിറ്റ എന്ന ചിമ്പന്‍സിയുമാണ് യുവതി പ്രണയത്തിലായത്.

ടിമ്മര്‍മന്‍സ് ചിറ്റയെ കഴിഞ്ഞ നാലു വര്‍ഷമായി നിത്യവും സന്ദര്‍ശിക്കാറുണ്ട്. ഈ കാലത്തിനിടയില്‍ ചിമ്പന്‍സിയും താനുമായുള്ള ബന്ധം ശക്തമായെന്നാണ് യുവതി അവകാശപ്പെടുന്നത്. ഇവര്‍ പരസ്പരം കൈകള്‍ കൊണ്ട് ആംഗ്യങ്ങള്‍ കാണിക്കാറും ഫ്‌ളൈയിംഗ് കിസ് നല്‍കാറുമുണ്ട്. ഇത് അറിഞ്ഞശേഷമാണ്, മൃഗശാല അധികൃതര്‍ യുവതിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇനി ചിറ്റയെ കാണാന്‍ കഴിയില്ലെന്ന് യുവതിയെ അറിയിച്ചിരിക്കുകയാണ് അധികൃതര്‍. കൂട്ടത്തിലെ മറ്റ് ചിമ്പന്‍സികള്‍ ചിറ്റയില്‍നിന്നും ഇതിനകം വിട്ടുനില്‍ക്കുന്നതായി അധികൃതര്‍ പറയുന്നു.

വിലക്ക് വാര്‍ത്തയായതോടെ അധികൃതരുടെ നിലപാടിനെതിരെ ടിമ്മര്‍മന്‍സ് പൊട്ടിത്തെറിച്ചു. ”ഞാന്‍ ആ മൃഗത്തെ സ്നേഹിക്കുന്നു, അവന്‍ എന്നെയും സ്നേഹിക്കുന്നു. എനിക്ക് മറ്റൊന്നും വേണ്ട. എന്തുകൊണ്ടാണ് അവര്‍ അതിന് തടസ്സം നില്‍ക്കുന്നത്? ഞങ്ങള്‍ തമ്മില്‍ അടുപ്പമാണ്. മറ്റ് സന്ദര്‍ശകരെ അവിടം സന്ദര്‍ശിക്കാന്‍ അനുവദിക്കുന്ന മൃഗശാല എന്തുകൊണ്ടാണ് എന്നെ മാത്രം തടയുന്നത്?”- പ്രാദേശിക വാര്‍ത്താ ചാനലായ എടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യുവതി ചോദിച്ചു.

അതേസമയം, ഈ ബന്ധം ചിമ്പന്‍സിക്ക് നല്ലതല്ല എന്നാണ് മൃഗശാല അധികൃതരുടെ അഭിപ്രായം. ”മനുഷ്യരുമായി പരിധിയില്‍ കവിഞ്ഞ അടുപ്പമുള്ള മൃഗത്തെ മറ്റ് മൃഗങ്ങള്‍ അടുപ്പിക്കാറില്ല. ചിറ്റ മറ്റ് ചിമ്പന്‍സികളുമായി കഴിയട്ടെ. സന്ദര്‍ശന സമയം കഴിഞ്ഞുള്ള 15 മണിക്കൂറും അവന്‍ ചിമ്പന്‍സികള്‍ക്കൊപ്പമാണ് കഴിയേണ്ടത്. എന്നാല്‍ ചിറ്റയെ ഇപ്പോള്‍ അവ അവഗണിക്കുകയാണ്. സന്ദര്‍ശന സമയം കഴിഞ്ഞാല്‍ അവന്‍ ഒറ്റപ്പെട്ടാണ് കഴിയുന്നത്. അവന്‍ സന്തോഷമായിരിക്കാനാണ് ഞങ്ങള്‍ ആഗ്രഗഹിക്കുന്നത്.”- മൃഗശാല അധികൃതര്‍ പറയുന്നു.