വീണ്ടും തിരഞ്ഞെടുപ്പ് ചൂടില്‍ രാജ്യം ; അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. അഞ്ച് സംസ്ഥാനങ്ങളിലായി 690 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലാണ് ആദ്യം വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഫെബ്രുവരി 10, രണ്ടാം ഘട്ടം ഫെബ്രുവരി 14, മൂന്നാം ഘട്ടം ഫെബ്രുവരി 20, നാലാം ഘട്ടം ഫെബ്രുവരി 23, അഞ്ചാം ഘട്ടം ഫെബ്രുവരി 27, ആറാം ഘട്ടം മാര്‍ച്ച് മൂന്ന്, ഏഴാം ഘട്ടം മാര്‍ച്ച് ഏഴ്, വോട്ടെണ്ണല്‍ മാര്‍ച്ച് 10 എന്നിങ്ങനെയാണ് വിവിധ തീയതികള്‍.

18.34 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. എല്ലാ പോളിംഗ് സ്റ്റേഷനുകളും ഗ്രൗണ്ട് ഫ്‌ലോറില്‍ ആയിരിക്കും. 24.9 ലക്ഷം കന്നി വോട്ടര്‍മാരാണ് ഉള്ളത്. 11.4 ലക്ഷം സ്ത്രീകളും , 2.16 ലക്ഷം പോളിംഗ് സ്റ്റേഷനുകളുമാണ് ഉള്ളത്. ഒരു സ്റ്റേഷനില്‍ പരമാവധി 1250 വോട്ടര്‍മാര്‍ക്കാണ് അനുമതി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇലക്ഷന്‍ കമ്മിഷന്‍. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുകയെന്ന് ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു. ആരോഗ്യ രംഗത്തെ പ്രമുഖരുമായി ചര്‍ച്ച നടത്തിയാണ് മുന്നോട്ട് പോകുന്നതെന്ന് ഇലക്ഷന്‍ കമ്മിഷന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാമെന്ന് ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യുട്ടിയിലുളളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനേഷന്‍ ഉറപ്പ് വരുത്തും. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനും തീരുമാനിച്ചതായി ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു. മാത്രമല്ല എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും മുന്നണി പോരാളികളായി പ്രഖ്യാപിച്ചു.അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് നാമനിര്‍ദേശപത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്നും പോളിംഗ് സ്റ്റേഷനുകള്‍ 16 ശതമാനം വര്‍ധിപ്പിച്ചുവെന്നും പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യമേര്‍പ്പെടുത്തുമെന്നും പ്രശ്നസാധ്യത ഉള്ള ബൂത്തുകളില്‍ വെബ് കാസ്റ്റിങ് നടത്തുമെന്നും പറഞ്ഞു.