പഞ്ചാബ് തെരഞ്ഞെടുപ്പ് മാറ്റി

ഫെബ്രുവരി 14ന് നടക്കാനിരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അതേമാസം 20ലേക്ക് മാറ്റി.ഇത് സംബന്ധിച്ച പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. ഇന്ന് ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തിലാണ് തീരുമാനം. ഗുരു രവിദാസ് ജയന്തി തീര്‍ത്ഥാടനം പരിഗണിച്ച് തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് ബിജെപി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബിലെ 32 ശതമാനത്തോളം വരുന്ന ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ ഫെബ്രുവരി 10 മുതല്‍ 16 വരെ വാരണാസിയില്‍ വെച്ച് നടക്കുന്ന ഗുരു രവിദാസ് ജയന്തി തീര്‍ത്ഥാടനത്തിനായി പോകുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ഏകദേശം 25 ലക്ഷത്തോളം പേരാണ് തീര്‍ത്ഥാടനത്തിനായി പുറപ്പെടുക. ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടാതിരിക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുകൂലമായ തീരുമാനമെടുത്തത്. അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ യുപി കഴിഞ്ഞാല്‍ ഏറ്റവുമധികം നിയമസഭാ സീറ്റുകളുള്ളത് പഞ്ചാബിലാണ്. ഈ അഞ്ചുസംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാവും പഞ്ചാബാണ്. ഒരു വര്‍ഷത്തിലധികമായി നീണ്ടുനിന്ന കര്‍ഷക പ്രതിഷേധം, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ സുരക്ഷാ വീഴ്ച, ലുധിയാന കോടതിയിലെ സ്ഫോടനം, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സിദ്ദുവുമായുള്ള ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ഭിന്നത, തുടര്‍ന്നുണ്ടായ രാജി. എല്ലാം കൊണ്ടും സംഭവ ബഹുലമായ രാഷ്ട്രീയ നാടകങ്ങള്‍ക്കിടയിലാണ് പഞ്ചാബ് തിരഞ്ഞെടുപ്പിന് തയ്യാറാകുന്നത്.