ഡേ കെയര്‍ സെന്ററില്‍ വെടിവെപ്പ് ; തായ്ലന്‍ഡില്‍ പിഞ്ചുകുട്ടികളടക്കം 31 പേര്‍ കൊല്ലപ്പെട്ടു

തായ്ലന്‍ഡിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ ഡേ കെയര്‍ സെന്ററിലുണ്ടായ വെടിവയ്പില്‍ കുട്ടികളടക്കം 31 പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വക്താവ് സ്ഥിരീകരിച്ചു. മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവെപ്പ് നടത്തിയതെന്നും ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. കുറ്റവാളിയെ ഉടന്‍ പിടികൂടാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വക്താവ് പറഞ്ഞു. സമാനമായ മറ്റൊരു സംഭവത്തില്‍ മുന്‍പ് 2020-ല്‍, ഒരു സൈനികന്‍ 29 പേരെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. തായ്ലന്‍ഡില്‍ തോക്ക് കൈവശം വയ്ക്കുന്നവരുടെ എണ്ണം ഇപ്പോള്‍ വളരെ കൂടുതലാണ്.