യുഎസിന് മുന്‍പില്‍ പുതിയ ഉപാധികളുമായി ഇറാന്‍

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി അമേരിക്കയ്ക്ക് മുന്‍പില്‍ ഇറാന്‍ പുതിയ ഉപാധികള്‍ വെച്ചതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് ഇറാന്‍ നിബന്ധനകള്‍ മുന്‍പോട്ട് വെച്ചിരിക്കുന്നത്.

ഫെബ്രുവരി 28ന് ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിന് നേരെ നടത്തിയ സംയുക്ത ആക്രമണങ്ങളെത്തുടര്‍ന്ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ഇറാന് വാഷിംഗ്ടണെ സമീപിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച പറഞ്ഞതിന് പിന്നാലെയാണ് ഈ നീക്കം.

ഫോക്‌സ് ന്യൂസിന്റെ ‘ദി സണ്‍ഡേ ബ്രീഫിംഗ്’ എന്ന പരിപാടിക്കിടെ ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, ‘അവര്‍ക്ക് സംസാരിക്കണമെന്നുണ്ടെങ്കില്‍ ഞങ്ങളുടെ അടുത്തേക്ക് വരാം. അല്ലെങ്കില്‍ ഞങ്ങളെ വിളിക്കാം. നിങ്ങള്‍ക്ക് അറിയാമല്ലോ, അവിടെ ഒരു ടെലിഫോണ്‍ ഉണ്ട്. ഞങ്ങള്‍ക്ക് വളരെ മികച്ചതും സുരക്ഷിതവുമായ കണക്ഷനുകള്‍ ഉണ്ട്.’

ഇറാന്‍ യുദ്ധം വളരെ പെട്ടെന്ന് അവസാനിക്കുമെന്നും ഈ സംഘര്‍ഷത്തില്‍ വാഷിംഗ്ടണ്‍ വിജയി ആവുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ‘ഇറാന്‍ വിഷയത്തില്‍ ഞങ്ങളുമായി ഇപ്പോള്‍ ഇടപഴകിക്കൊണ്ടിരിക്കുന്നവരില്‍ ചിലര്‍ വളരെ വിവരമുള്ളവരാണ്. എന്നാല്‍ മറ്റുള്ളവര്‍ അങ്ങനെയല്ല. ഇറാന്‍ ബുദ്ധിപരമായ തീരുമാനമെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ട്രംപ് പറഞ്ഞു.

അതേസമയം, ഇറാന്റെ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി അടുത്തിടെ നടത്തിയ പാക്കിസ്ഥാന്‍ സന്ദര്‍ശനങ്ങള്‍ക്കിടെ അമേരിക്കയ്ക്ക് രേഖാമൂലമുള്ള സന്ദേശങ്ങള്‍ പാകിസ്ഥാന്‍ എന്ന ഇടനിലക്കാരന്‍ വഴി കൈമാറിയതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നതിനൊപ്പം രാജ്യത്തിന്റെ ‘റെഡ് ലൈനുകള്‍’ എന്തൊക്കെയാണെന്നും ഈ സന്ദേശത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. ആണവ സംബന്ധമായ കാര്യങ്ങള്‍, ഹോര്‍മുസ് കടലിടുക്ക് തുടങ്ങിയ വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.