മഞ്ജു വാര്യര്‍ കമലിന്റെ ആമിയില്‍ നിന്നും പിന്മാറിയോ?


സാഹിത്യകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമി വാര്‍ത്തകളില്‍ സ്ഥിരം വിഷയമാകുന്നു. ബോളിവുഡ് നടി വിദ്യാബാലന്‍ പിന്മാറിയതിനെത്തുടര്‍ന്നു മഞ്ജുവാര്യര്‍ നായികയായി എത്തി ചിത്രത്തില്‍. എന്നാല്‍ മഞ്ജുവിന് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനെതിരെ സംഘ്പരിവാര്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ആമിയില്‍ നിന്നും മഞ്ജു പിന്‍മാറുന്നതായും പ്രചാരണങ്ങളുണ്ടായിരുന്നു.

എന്നാല്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു. മാധ്യമത്തിന്റെ ലിറ്റററി ഫെസ്റ്റില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമായുള്ള സംവാദത്തിലാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി താരം എത്തിയിരിക്കുന്നത്.

‘ആമിയില്‍ നിന്ന് മാറുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ല. ഒരിക്കലും പിന്‍മാറുകയില്ല. എന്നാല്‍ ആമിയെ ഏറ്റെടുക്കുമ്പോള്‍ പേടിയുണ്ട്. മലയാളികളെല്ലാം ഇഷ്ടപ്പെടുന്ന എഴുത്തുകാരിയാണ് മാധവിക്കുട്ടി. അവരുടെ കഥ സിനിമയാകുമ്പോള്‍ അതിനെ ഏറെ പ്രതീക്ഷയോടെയാണ് ആളുകള്‍ നോക്കിക്കാണുക.അപ്പോള്‍ ആ കഥാപാത്രത്തോട് പൂര്‍ണമായി നീതി പുലര്‍ത്താനാവണം. എന്റെ നൂറുശതമാനവും ഞാനതിനു ശ്രമിക്കും. മാധവിക്കുട്ടിയുടെ ആമി അവസാനം തന്നിലേക്കെത്തുമെന്ന് കരുതിയിരുന്നില്ല. അവസരം ലഭിച്ചത് ഭാഗ്യമായണ് കരുതുന്നത്’ ഭാഗ്യലക്ഷ്മിയുടെ ആമിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മഞ്ജുവാര്യര്‍ മറുപടി പറഞ്ഞു.

വിദ്യാബാലനെയായിരുന്നു ആദ്യം ആമിയായി തീരമാനിച്ചിരുന്നത്. എന്നാല്‍ കമലുള്‍പ്പെട്ട ദേശീയഗാന വിവാദത്തെ തുടര്‍ന്ന് വിദ്യാബാലന്‍ പിന്‍മാറുകയായിരുന്നു. പിന്നീട് മലയാളത്തിലെ മുന്‍നിര നായികമാരെല്ലാം തന്നെ ആമിയായി എത്തുന്നുവെന്ന പ്രചാരണങ്ങളുണ്ടായി. തുടര്‍ന്നാണ് മഞ്ജുവാര്യറിലേക്ക് കമലെത്തുന്നത്. എന്നാല്‍ സംഘ്പരിവാര്‍ ശക്തികള്‍ വിമര്‍ശനവുമായി എത്തി. വിവാദമായപ്പോള്‍ ആമിയാവുന്നതില്‍ രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കി മഞ്ജുവിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു.