തമിഴ് താരം വിജയ്യുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

തമിഴ് സൂപ്പര്‍ താരം വിജയ്യുടെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് പിടികൂടി. വില്ലുപുരം സ്വദേശിയായ 21 വയസുകാരനെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നും നേരത്തെയും ഇത്തരത്തില്‍ ഇയാള്‍ ഫോണ്‍ വിളികള്‍ നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

കുറ്റം ചെയ്തതായി ഇയാള്‍ സമ്മതിച്ചതായി പോലീസ് പറയുന്നു. സ്വന്തമായി ഫോണില്ലാത്ത യുവാവ് കുടുംബാംഗത്തിന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. യുവാവിനെ താക്കീത് നല്‍കി വിട്ടയച്ചതായും മരക്കാനം പൊലീസ് ഇന്‍സ്പെക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ പൊലീസ് മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍ കോള്‍ എത്തിയത്. 100ല്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഫോണ്‍ വയ്ക്കുകയായിരുന്നു. തുടര്‍ന്ന് അര്‍ധരാത്രി മുഴുവന്‍ പൊലീസ് വീട്ടില്‍ തെരച്ചില്‍ നടത്തിയിരുന്നു. രത്തെ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി എന്നിവരെയും ഇയാള്‍ ഇത്തരത്തില്‍ വിളിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്.