ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു ; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ

നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മാച്ചില്‍ ഇന്ത്യക്ക് ജയം. ഇന്നിംഗ്‌സിനും 24 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. അക്ഷര്‍ പട്ടേലിന്റെയും അശ്വിന്റെയും അഞ്ചു വിക്കറ്റ് നേട്ടമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.ഈ വിജയത്തോടെ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തി. ഒന്നാം ഇന്നിംഗ്‌സില്‍ ടീമിന്റെ നെടുംതൂണായ സെഞ്ച്വറി പ്രകടനം നടത്തിയ ഋഷഭ് പന്താണ് കളിയിലെ താരം. പരമ്പരയിലുടനീളം 32 വിക്കറ്റ് നേടിയ അശ്വിനാണ് പരമ്പരയിലെ താരം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യ 205 റണ്‍സിന് പുറത്താക്കിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഋഷഭ് പന്തിന്റെയും (101) വാഷിങ്ടണ്‍ സുന്ദറിന്റെയും (96 നോട്ടൗട്ട്) ബാറ്റിങ് മികവില്‍ ഇന്ത്യ 365 റണ്‍സെടുത്തു. 160 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സില്‍ 135 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ ഒരവസരത്തിലും പിടിമുറുക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. ഇംഗ്ലീഷ് നിരയില്‍ നാലു പേര്‍ക്ക് മാത്രമാണ് രണ്ടക്കത്തിലെത്താന്‍ സാധിച്ചത്. ഇംഗ്ലണ്ട് നിരയില്‍ ഡാനിയല്‍ ലോറന്‍സിനു മാത്രമാണ് തിളങ്ങാനായത് ലോറന്‍സ്(50) അര്‍ധ സെഞ്ച്വറി നേടി. അശ്വിന്‍ തന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ തുടക്കം ദയനീയമായിരുന്നു. ഓപ്പണര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ പ്രതിരോധത്തിലൂന്നിക്കളിച്ച ക്യാപ്ടന്‍ ജോ റൂട്ട് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും റൂട്ടിനെ (30) അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ ഇംഗ്ലണ്ടിന്റെ പതനം വേഗത്തിലായി. പീന്നീട് വന്ന ഡാനിയല്‍ ലോറന്‍സ് ഒഴികെ ഫോക്ക്‌സും ബെസും ലീച്ചും പൊരുതി നോക്കാന്‍ പോലും നില്‍ക്കാതെ കൂടാരം കയറി.