വ്യാപാരികള്‍ക്ക് പ്ലാസ്റ്റിക്ക് നിരോധിച്ചു ; തൃശൂര്‍ കോര്‍പ്പറേഷനില്‍ മരങ്ങള്‍ വെട്ടിമാറ്റി പ്ലാസ്റ്റിക് പുല്‍ത്തകിടി ഉണ്ടാക്കി

തൃശൂര്‍ കോര്‍പ്പറേഷന്‍ ആണ് വ്യത്യസ്തമായ പരിപാടികള്‍ നടത്തി വിവാദത്തില്‍ ആയത്. സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയ തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ മുറ്റത്ത് ഉള്ള മരങ്ങള്‍ ഒക്കെ വെട്ടിമാറ്റി പ്ലാസ്റ്റിക് പുല്‍ത്തകടി ഉണ്ടാക്കി. ശതാബ്ദിയുടെ ഭാഗമായ നവീകരണത്തിലാണ് മരങ്ങള്‍ വെട്ടിമാറ്റി പ്ലാസ്റ്റിക് പുല്‍ത്തകിടി വച്ചത്. 2019 നവംബര്‍ ഒന്ന് മുതല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയിരുന്നു. വ്യാപാരികള്‍ പ്ലാസ്റ്റിക് ക്യാരി ബാഗ് നല്‍കുന്നത് കോര്‍പ്പറേഷന്‍ വിലക്കുകയും ചെയ്തു. ഉപഭോക്താക്കളെയും ബോധവല്‍ക്കരിച്ചു. എന്നാല്‍ ഇതൊന്നും കോര്‍പ്പറേഷന് ബാധകമായില്ല. നവീകരണത്തിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ കെട്ടിടത്തിന് മുന്നില്‍ പ്ലാസ്റ്റിക് പുല്‍ത്തകിടി വെച്ചുപിടിപ്പിച്ചു.

പുല്‍ത്തകിടി വെക്കുന്നതിന്റെ ഭാഗമായി മുന്‍വശത്തെ തണല്‍മരങ്ങള്‍ വെട്ടി. കോര്‍പ്പറേഷന്‍ തന്നെ നിരോധനം ലംഘിക്കുമ്പോള്‍ വ്യാപാരികളേയും പൊതുജനത്തേയും ബോധവല്‍ക്കരിക്കാന്‍ എങ്ങനെ കഴിയുമെന്ന് പ്രതിപക്ഷം ചോദിക്കുന്നു. പ്ലാസ്റ്റിക് പുല്‍ത്തകിടി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. റീസൈക്കിള്‍ ചെയ്യാവുന്ന പ്ലാസ്റ്റിക് ആണ് പുല്‍ത്തകിടിക്ക് ഉപയോഗിച്ചിരിക്കുന്നതെന്നാണ് മേയറുടെ വിശദീകരണം. എന്നാല്‍ നല്ല ഒന്നാന്തരം ഒറിജിനല്‍ പൂന്തോട്ടം വെട്ടിമാറ്റി ലക്ഷങ്ങള്‍ ചിലവിട്ട് പ്ലാസ്റ്റിക് പുല്ല് എത്തിച്ചത് ശരിയായില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.