ഇടത് സര്‍ക്കാര്‍ കേരളത്തിന് ഭീഷണി : ജെ.പി നഡ്ഡ

കേരളം തീവ്രവാദികളുടെ ഹോട്ട്‌സ്പോട്ടാണ് എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ. ഇടത് സര്‍ക്കാര്‍ കേരളത്തിന് ഭീഷണിയാണെന്ന് പറഞ്ഞ നദ്ദ സാധാരണക്കാരനു കേരളത്തില്‍ സുരക്ഷയില്ലാതെയായെന്നും വിമര്‍ശിച്ചു. കവടിയാറില്‍ ബൂത്ത് ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ പരാമര്‍ശിച്ച നഡ്ഡ സര്‍വ്വകലാശാലകളില്‍ ബന്ധു നിയമനം നടക്കുന്നുവെന്നും ലോകായുക്തയെ ഇല്ലാതാക്കുന്നുവെന്നും വിമര്‍ശിച്ചു. വര്‍ഗീയസംഘര്‍ഷങ്ങള്‍ സംസ്ഥാനത്തു വര്‍ധിച്ചെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകളിലും സാധനങ്ങളിലും ക്രമക്കേട് നടന്നെന്ന് അദ്ദേഹം ആരോപിച്ചു.

സര്‍വകലാശാലകളില്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുള്ളവരെയാണ് നിയമിക്കുന്നത്. ലോകായുക്ത നിയമത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റുകാര്‍ക്ക് പണ്ട് ഈ രീതിയില്ലായിരുന്നു. ഇപ്പോള്‍ അവരും അഴിമതിയിലേക്ക് പോയി. സാമ്പത്തിക അച്ചടക്കമില്ലാതെ തകര്‍ന്ന സംസ്ഥാനമായി കേരളം മാറിയെന്നും ജെപി നഡ്ഡ പറഞ്ഞു. താമര കേരളത്തില്‍ വിരിയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും നഡ്ഡ വ്യക്തമാക്കി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി സരസ്വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. നരേന്ദ്ര മോദി അമിത് ഷാ എന്നിവര്‍ അടുത്ത സമയങ്ങളില്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തി എങ്കിലും അവരെക്കാള്‍ പതിന്മടങ്ങ് ആക്രമണമാണ് പിണറായി സര്‍ക്കാരിനെതിരെ നദ്ദ നടത്തിയത്.