അബോധാവസ്ഥയിലായ പിതാവില്‍ നിന്നും 7 വയസ്സുകാരി കാറിന്റെ നിയന്ത്രണം ഏറ്റെടുത്തു

പി.പി.ചെറിയാന്‍

ബ്രൂക്ക് ലിന്‍: മയക്കു മരുന്നു കഴിച്ചു കാറോടിക്കുന്നതിനിടയില്‍ അബോധാവസ്ഥയിലായ പിതാവിന്റെ മടയിലിരുന്നു കാറിന്റെ നിയന്ത്രണം ഏറ്റെടുത്ത 7 വയസുകാരി അത്ഭുതകരമായി പിതാവിന്റെ ജീവന്‍ രക്ഷിച്ചു. (ജൂലൈ 20) ഇന്നലെ വൈകിട്ട് 5നാണു സംഭവം ഉണ്ടായതെന്ന് പൊലീസ് ഇന്ന് വെളിപ്പെടുത്തി.

ആംബുലന്‍സില്‍ യാത്ര ചെയ്തിരുന്ന രണ്ടു ഇഎംഎസ് ജീവനക്കാരാണ് കുട്ടി കാറോടിച്ചു പോകുന്നത് ആദ്യമായി കണ്ടത്. തിരക്കുള്ള ബെല്‍റ്റ് പാര്‍ക്ക് വേയിലൂടെ അതിവേഗം പാഞ്ഞു പോയ ലക്സസ് ഒരു റെഡ് ലൈറ്റും പാസ് ചെയ്തു. അപകടം മനസിലാക്കിയ ആംബുലന്‍സ് യാത്രക്കാര്‍ അതിവേഗം മുന്നോട്ടോടിച്ചു മുമ്പില്‍ കടന്ന് കാറിനെ ഇടിച്ചു നിര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് പൊലീസെത്തി അമിതമായി മയക്കുമരുന്നുപയോഗിച്ച കുട്ടിയുടെ പിതാവിനെ എറിക്ക് റോമനെ (37) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ അപായപ്പെടുത്തുവാന്‍ ശ്രമിച്ചു എന്ന കുറ്റം ആരോപിച്ചു പിതാവിനെതിരെ കേസെടുക്കുകയും ചെയ്തു.

കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച ഇഎംഎസ് ടെക്നീഷ്യന്മാരായ ആര്‍ലിന്‍ ഗാര്‍സിയ, ചാള്‍സ് സിംറിജ് എന്നിവരുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെ പൊലീസ് ഉദ്യോഗസ്ഥരും സമീപത്ത് ഓടികൂടിയവരും പ്രത്യേകം അഭിനന്ദിച്ചു.