ഗൗരി ലങ്കേഷ് വധത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി റിയാദ് നവോദയ

ô

ഗൗരി ലങ്കേഷ് വധത്തില്‍ കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും രോഹിങ്ക്യന്‍ കൂട്ടക്കുരുതിയും പലായനവും അവസാനിപ്പിക്കാന്‍ യു എന്‍ ഇടപെടണമെന്നാവശ്യപ്പെട്ടും നവോദയ പ്രതിഷേധയോഗം സംഘടിപ്പിച്ചു.. നവോദയ കേന്ദ്ര കമ്മിറ്റിയംഗം കുമ്മിള്‍ സുധീര്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.

വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുക എന്ന സംഘപരിവാര്‍ ഫാസിസമാണ് ഗൗരി ലങ്കേഷ് എന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകത്തിലൂടെ നടപ്പാക്കപ്പെട്ടതെന്നും ആശയസമരത്തില്‍ പരാജയപ്പെട്ട ഭീരുക്കളുടെ ആയുധമാണ് തോക്കെന്നും സുധീര്‍ വിമര്‍ശിച്ചു. യു ആര്‍ അന്തമൂര്‍ത്തിയുടെ മരണം ആഘോഷിക്കുകയും സീതാറാം യെച്ചൂരിയെ സി പി എം ഓഫീസില്‍ കടന്നുചെന്നു ആക്രമിക്കാന്‍ ശ്രമിക്കുകയും പിണറായിയെ കൊല്ലുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തവരും, ധബോല്‍ക്കറെ, പന്‍സാരയെ, കല്‍ബുര്‍ഗിയെ കൊന്നവരും വിദ്വേഷത്തിന്റെ ഒരേ രാഷ്ട്രീയമാണ് പ്രഖ്യാപിക്കുന്നത്. അവരുടെ അവസാനത്തെ ഇര മാത്രമാണ് ഗൗരി ലങ്കേഷ്. വിമര്‍ശനം ഉന്നയിക്കുന്നവരെ കൊലപ്പെടുത്തി ഭീതി പടര്‍ത്താനുള്ള ആര്‍ എസ് എസ് ഫാസിസ്റ്റുകളുടെ ഗൂഢശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം പൊതുസമൂഹം ഒന്നിച്ചുയര്‍ത്തണമെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ, റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാന്‍ നടത്തുന്ന ശ്രമം അങ്ങെയറ്റം ഹീനവും മനുഷ്യവിരുദ്ധവുമാണ്. 40000 -ഓളം വരുന്ന അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തങ്ങുവാനുള്ള അവസരമൊരുക്കുകയും സമാധാനം പുനഃസ്ഥാപിക്കാന്‍ മ്യാന്‍മര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തുകയുമാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് നവോദയ ആവശ്യപ്പെട്ടു.

യോഗത്തില്‍ പങ്കെടുത്തവര്‍ പ്രതിഷേധ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തിയിരുന്നു, ഇബ്രാഹീം, സുരേഷ് സോമന്‍, ഫൈസല്‍, ഉദയഭാനു, രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അഹമ്മദ് മേലാറ്റൂര്‍ അധ്യക്ഷനായിരുന്നു. ഷൈജു ചെമ്പൂര് സ്വാഗതവും ഹക്കീം നന്ദിയും പറഞ്ഞു.