ബ്രിട്ടനില്‍ നിന്നെത്തിയ 22 പേര്‍ക്ക് കോവിഡ് ; പുതിയ കോവിഡ് ആണോ എന്ന് കണ്ടെത്താന്‍ പരിശോധന

കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിയ 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നോ ബ്രിട്ടന്‍ വഴിയോ ഡല്‍ഹിയിലെത്തിയ 11 പേര്‍ക്കും അമൃത്സറിലെത്തിയ എട്ട് പേര്‍ക്കും കൊല്‍ക്കത്തയിലെത്തിയ രണ്ട് പേര്‍ക്കും ചെന്നൈയിലെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വ്യാപന ശേഷിയുള്ള കോവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനി പടര്‍ന്നുപിടിക്കുന്നതിനിടയില്‍ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി തിരിച്ചെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക പരത്തുകയാണ്. അതേസമയം രാജ്യത്ത് എവിടെയും കോവിഡിന്റെ പുതിയ വകഭേദം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ബ്രിട്ടനില്‍ നിന്നെത്തിയവരുടേത് പുതിയ കോവിഡ് വകഭേദമാണോയെന്ന് കണ്ടെത്താന്‍ നിലവില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം അധികം വൈകാതെ ലഭിക്കും. ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നതിന് മുമ്പ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇന്ത്യയിലെത്തിയ എല്ലാവരേയും ആടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഫലം വരുന്നതുവരെ വിമാനത്താവളത്തില്‍ തന്നെ തുടരാനും യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

നാലാഴ്ചയായി ബ്രിട്ടനില്‍ നിന്നെത്തുന്ന യാത്രക്കാരെ അധികൃതര്‍ നിരീക്ഷിച്ചു വരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മടങ്ങിയെത്തിയ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഡിസംബര്‍ 31വരെ റദ്ദാക്കിയിട്ടുണ്ട്.